കൊല്ലം: പറമ്പ് വൃത്തിയാക്കാൻ പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽചേരി കാവനാട് ചന്ദ്രികാ ഭവനിൽ ദയാനിധി (55)യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മുഖത്തല അൻസാരിമുക്കിലായിരുന്നു സംഭവം. വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയ ദയാനിധി കരിയിലകളും മറ്റും കൂട്ടിയിട്ട് തീ കൊളുത്തിയപ്പോൾ തീ ആളി പടരുകയായിരുന്നു. തീ അണയ്ക്കാൻ ദയാനിധി സ്വയം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഉടൻ ഇദ്ദേഹം തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെ ദയാനിധി അഗ്നിക്കിടയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി തീ അണച്ചാണ് മൃതദേഹം പുറത്തെടുത്തത്. അമിതമായി പുക ശ്വസിച്ചുകൊണ്ടോ, തീയിലേക്ക് വീണു പോയതോ ആകാം മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എംഎൽഎ പി.സി. വിഷ്ണുനാഥ് അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.